Business
ന്യൂഡൽഹി: പ്രധാന അസംസ്കൃത വസ്തുക്കളുടെ വിതരണം സുരക്ഷിതമാക്കുന്നതിനും ഉറപ്പാക്കുന്നതിനുമായി ഇന്ത്യ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ നിർണായക ധാതുക്കളുടെ സംയുക്ത പര്യവേക്ഷണം, ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവ ലക്ഷ്യമിട്ട് ബ്രസീൽ, കാനഡ, ഫ്രാൻസ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുകയാണെന്ന് ഇതുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമായും ലിഥിയം, അപൂർവ ധാതുക്കൾ എന്നിവയിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. കൂടാതെ, ധാതു സംസ്കരണ സാങ്കേതികവിദ്യകളിൽ പങ്കാളിത്തം നേടാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ചർച്ചകൾ അതീവ രഹസ്യമായാണ് നടക്കുന്നത്.
പല നിർണായക ധാതുക്കളുടെയും ആഗോള വിതരണത്തിൽ ആധിപത്യം പുലർത്തുന്നതും ഖനനത്തിലും സംസ്കരണത്തിലും നൂതന സാങ്കേതികവിദ്യ കൈവശമുള്ളതുമായ ചൈനയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. കാർബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ഉൗർജ പരിവർത്തന നടപടികൾ ഇന്ത്യ വേഗത്തിലാക്കുന്പോൾ വിവിധ രാജ്യങ്ങളുമായി സഹകരിക്കേണ്ടത് ആവശ്യകതയാണെന്ന് ഖനന വിദഗ്ധർ പറഞ്ഞു.
ധാതുക്കളുടെ കണ്ടെത്തൽ മുതൽ ഉത്പാദനം വരെയുള്ള ഖനനപ്രക്രിയയ്ക്കു വർഷങ്ങളെടുക്കും. പര്യവേക്ഷണത്തിനു മാത്രം അഞ്ചു മുതൽ ഏഴുവർഷം വരെ സമയമെടുക്കും. പലപ്പോഴും പ്രായോഗികമായ ഒരു ഖനിയില്ലാതെ പ്രവർത്തനം അവസാനിക്കുകയും ചെയ്യും.
ജനുവരിയിൽ ജർമനിയുമായി ഒപ്പിട്ട നിർണായക ധാതു കരാറിലെ പ്രധാന കാര്യങ്ങൾ ഈ പുതിയ ചർച്ചകളിലും ഉൾപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പര്യവേഷണം, സംസ്കരണം, പുനരുപയോഗം എന്നിവയ്ക്കു പുറമെ ഇരുരാജ്യങ്ങളിലും മൂന്നാം രാജ്യങ്ങളിലും ധാതുസന്പത്ത് സ്വന്തമാക്കുന്നതിനും വികസിപ്പിക്കുന്നതിനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
നിലവിൽ ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ എന്നീ രാജ്യങ്ങളുമായി ചർച്ച നടന്നുവരികയാണ്. അതേസമയം കാനഡയുമായുള്ള കരാർ സജീവ പരിഗണനയിലാണെന്നും ഖനന മന്ത്രാലയമാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും പറയുന്നു.
കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി മാർച്ച് ആദ്യവാരം ഇന്ത്യ സന്ദർശിക്കുമെന്നും യുറേനിയം, ഉൗർജം, ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ കരാർ ഒപ്പിടുമെന്നും റിപ്പോർട്ടുകളുണ്ട്.
വരുന്ന ആഴ്ചകളിൽ നിർണായക ധാതുക്കളിലെ സഹകരണം ഒൗദ്യോഗികമാക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രകൃതി വിഭവ മന്ത്രാലയം വ്യക്തമാക്കി.
ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ രാജ്യങ്ങൾ ഇതിനോടു പ്രതികരിച്ചിട്ടില്ല. നിർണായക ധാതുക്കൾക്കായി ലോകമെന്പാടും പര്യവേക്ഷണം നടത്തുന്ന ഇന്ത്യ ഇതിനകം അർജന്റീന, ഓസ്ട്രേലിയ, ജപ്പാൻ എ്ന്നീ രാജ്യങ്ങളുമായി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ നിർണായക ധാതുക്കൾ കൂടി ഉൾപ്പെടുന്ന വിപുലമായ ഉഭയകക്ഷി കരാറുകൾക്കായി പെറു, ചിലി എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്.
ചൈനയിൽനിന്നുള്ള അപൂർവ ധാതുക്കളുടെ അമിത ആശ്രയത്വം കുറയ്ക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്യാൻ ജി 7 രാജ്യങ്ങളിലെയും പ്രധാന സന്പദ്വ്യവസ്ഥകളിലെയും ധനമന്ത്രിമാർ കഴിഞ്ഞ മാസം വാഷിംഗ്ടണിൽ യോഗം ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര പങ്കാളിത്തം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
2023ൽ ലിഥിയം ഉൾപ്പെടെ 20ലധികം ധാതുക്കൾ നിർണായകമായി ഇന്ത്യ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഉൗർജ പരിവർത്തനത്തിനും വ്യവസായ-അടിസ്ഥാന സൗകര്യമേഖലകളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഈ ധാതുക്കൾ അത്യന്താപേക്ഷിതമാണെന്നും വിലയിരുത്തുന്നു.
Sports
ലൈപ്സിഗ്/ആംസ്റ്റര്‍ഡാം: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ യൂറോപ്യന്‍ യോഗ്യത കടന്ന് ജര്‍മനിയും നെതര്‍ലന്‍ഡ്സും. ഗ്രൂപ്പ് ഘട്ട പോരാട്ടത്തിന്റെ അവസാന മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയാണ് ഇരു ടീമും 2026 ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ജര്‍മനി 6-0ന് സ്ലോവാക്യയെ കീഴടക്കി.
ജയിച്ചില്ലെങ്കില്‍ ലോകകപ്പ് യോഗ്യതയ്ക്കു ഭീഷണി നേരിട്ട അവസ്ഥയിലാണ് ജര്‍മനി ഇറങ്ങിയത്. ലെറോയ് സനയുടെ (36, 41) ഇരട്ട ഗോളാണ് ജര്‍മനിക്ക് സ്വന്തം കാണികളുടെ മുന്നില്‍ അനായാസ ജയമൊരുക്കിയത്. നിക്ക് വോള്ട്ടമേഡ് (18), സെര്‍ജ് ഗ്നാബ്രി (29), റിഡില്‍ ബാക്കു (67), അസാന് ഔഡ്രാഗോ (79) എന്നിവരും ജര്‍മനിക്കായി ലക്ഷ്യംകണ്ടു.
ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തില്‍ ലിത്വാനിയയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കു കീഴടക്കിയാണ് ഓറഞ്ചീസ് എന്നറിയപ്പെടുന്ന നെതര്‍ലന്‍ഡ്സ് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. തിജ്ജാനി റെയ്ന്‍ഡേഴ്സ് (16), കോഡ് ഗാക്പോ (58), പെന്സാവി സൈമണ്‍സ് (60), ഡോണിയല്‍ മലെന് (62) എന്നിവരായിരുന്നു ഓറഞ്ചീസിന്റെ ഗോള്‍ നേട്ടക്കാര്‍.
21-ാം തവണ ജര്‍മനി
ഫിഫ ലോകകപ്പില്‍ ജര്‍മനി യോഗ്യത നേടുന്നത് 21-ാം തവണയാണ്. 1930, 1950 എഡിഷനുകളില്‍ മാത്രമാണ് നാലു തവണ ചാമ്പ്യന്മാരായ ജര്‍മനി ലോകകപ്പ് കളിക്കാത്തത്. നെതര്‍ലന്‍ഡ്സ് 12-ാം തവണയാണ് ലോകകപ്പിനെത്തുക.
യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍നിന്ന് ഇംഗ്ലണ്ട്, ഫ്രാന്‍സ്, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, നോര്‍വെ ടീമുകളും ഇതിനോടകം 2026 ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കി.